ഓര്‍മ്മകളിലെ കുട്ടിക്കാലം...
എസ്. എം. എസും, ചാറ്റിങ്ങും, റിങ്ങ്‌ടോണും, ആകാശം മുട്ടുന്ന മൊബൈല്‍ ടവറും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. ഓര്‍മ്മകള്‍ ഇങ്ങനെ കുറേക്കാലം പിന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ ഒരു നിക്കറുകാരനെ ഓര്‍മ്മ വരും. വെയിലും മഴയും വക വയ്‌ക്കാതെ പറമ്പിലും പാടത്തും മാവിന്‍ ചുവട്ടിലും ഓടി നടന്ന ചെറുപ്പകാലം.
മൂത്ത രണ്ട് ചേച്ചിമാരോടൊപ്പം എനിക്ക് നാലര വയസ്സുള്ളപ്പോള്‍ തന്നെ സ്‌കൂളില്‍ പോയിത്തുടങ്ങിയിരുന്നു. അങ്ങനെ ഞാന്‍ അഡ്‌മിഷന്‍ രജിസ്റ്ററില്‍ പേരില്ലാത്ത ഒന്നാം ക്ലാസുകാരനായി. എന്നെയും സ്‌കൂളിലയച്ചാല്‍ അച്ഛനും അമ്മയ്‌ക്കും പണിക്ക് പോകാമെന്നതാണ് നേട്ടം. ചെടികളോട് സംസാരിച്ചും മഴവെള്ളത്തില്‍ കളിച്ചും ചേച്ചിമാരുടെ കൈ പിടിച്ച് ഞാന്‍ എല്ലാ ദിവസവും സ്‌കൂളില്‍ പോകും. മറ്റെല്ലാവരെയും ഹാജര്‍ വിളിച്ച് എഴുന്നേറ്റു നില്‌ക്കുമ്പോള്‍ എന്നെ വിളിക്കാത്തതോര്‍ത്ത് ഞാന്‍ വിഷമിക്കും. പിന്നീടാണ് ഒന്നാം ക്ലാസില്‍ ഒരുമിച്ചുള്ള ചേച്ചി ആ സത്യം പറഞ്ഞത്. അടുത്ത വര്‍ഷവും ഞാന്‍ ഒന്നാം ക്ലാസിലായിരിക്കും.അപ്പോള്‍ പേരു വിളിക്കും. അതു കേട്ടാല്‍ എനിക്കെന്തോ സന്തോഷമാവും.
അന്ന് ഒന്നാം ക്ലാസില്‍ ഒരു ശേഖരന്‍ മാസ്റ്ററുണ്ടായിരുന്നു. സാറിന്റെ താടിയും കയ്യിലെ ചൂരല്‍ വടിയും കണ്ടാല്‍ തന്നെ കുട്ടികള്‍ പേടിച്ച് വിറക്കും. സാറ് ഇടക്കിടെ കണ്ണുരുട്ടി പേടിപ്പിക്കും. ഒരു നീണ്ട ഹാളില്‍ പ്ലൈവുഡ് ബോര്‍ഡ് കൊണ്ട് വേര്‍തിരിച്ച് ഒന്നു മുതല്‍ നാലു വരെ ക്ലാസുകളാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഒന്നാം ക്ലാസിന്റെ ചുവരില്‍ ഗാന്ധിജിയുടെയും അംബേദ്‌ക്കറിന്റെയും ഫോട്ടോ പതിച്ചിട്ടുണ്ട്.ഒരു ദിവസം അംബേദ്‌ക്കറിന്റെ ഫോട്ടോയിലേക്ക് വിരല്‍ ചൂണ്ടി സാറ് ചോദിച്ചു. `` ഇതാരാന്നറിയ്വോ..?''. കുട്ടികള്‍ തല താഴ്‌ത്തിയിരുന്നു. പേടിയോടെ വിറയ്‌ക്കുന്ന കണ്ണുകളോടെ ഞാന്‍ ഫോട്ടോയിലേക്ക് നോക്കി. എപ്പോഴും പുഞ്ചിരിക്കുന്ന മഞ്‌ജുള ടീച്ചര്‍ അടുത്തിരുന്ന് പറഞ്ഞു തന്ന പേര് മനസ്സിലേക്കോടിയെത്തി. `` അം...ബേദ്...ക്കര്‍...''. സാറ് കണ്ണടയ്‌ക്ക് മുകളിലൂടെ എന്നെയൊന്ന് നോക്കി. പിന്നെ ഓടി അടുത്ത് വന്ന് സന്തോഷത്തോടെ എന്നെ എടുത്ത് തലയ്‌ക്കു മുകളിലേക്കുയര്‍ത്തി. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചുമരിലിരിക്കുന്ന അംബേദ്‌ക്കറിനോളം ഉയരത്തിലായിരുന്നു ഞാന്‍. അന്ന് ചിരിക്കാനറിയാത്ത ശേഖരന്‍ മാസ്റ്ററെ ചിരിപ്പിച്ച ഞാന്‍ സ്‌കൂളില്‍ ശരിക്കും താരമായി.
പിന്നെ നിരവധി മഴക്കാലവും വസന്തവും കണ്ട് നിക്കറുകാരന്‍ വളര്‍ന്നു. കടിയനുറുമ്പ് നിറഞ്ഞ മാവില്‍ കയറി മാങ്ങ പറിക്കുമ്പോഴും, തോട്ടിലെ വെള്ളത്തില്‍ തോര്‍ത്തു കൊണ്ട് പരല്‍മീനെ പിടിക്കുമ്പോഴും, ഉയരമുള്ള മരത്തിലെ കൊമ്പില്‍ കയറി തല കീഴായി കരണം മറിയുമ്പോഴും അവനായിരുന്നു താരം.
കാലം ഏറെ മാറിയിരിക്കുന്നു. പഴയ തോടും, കുന്നും, മലകളുമെല്ലാം എന്റെ നാടിന് നഷ്‌ടപ്പെട്ടു. കാലം എന്റെ നാടിന്റെ ചിത്രം മാറ്റി വരച്ചു കഴിഞ്ഞു. ആ പഴയ നിക്കറുകാരന്റെ ചിന്തകളും സ്വപ്‌നങ്ങളുമെല്ലാം മാറിയിരിക്കുന്നു. ഇന്ന് മനസ്സിലെ ചിന്തകള്‍ക്ക് തീയും പുകയുമുണ്ട്. സ്വപ്‌നങ്ങള്‍ കെട്ടഴിഞ്ഞ പട്ടം പോലെ ഉയരം തേടി പറക്കുന്നു. എങ്കിലും ഇടയ്‌ക്ക് ഒറ്റയ്‌ക്കിരിക്കുമ്പോള്‍ വരിക്ക പ്ലാവിലെ തേന്‍ വരിക്കയുടെ രുചിയും, പഞ്ചസാര മാങ്ങയുടെ തേനൂറും സ്വാദും നാക്കിന്റെ തുമ്പത്തെത്തുമ്പോള്‍ മനസ്സിലെവിടെയോ നിന്ന് ആ നിക്കറുകാരന്‍ പുറത്തെ മഴവെള്ളത്തിലേക്ക് ഓടിയിറങ്ങും. ഗൃഹാതുരമായ ആ ഓര്‍മ്മകളുടെ നിര്‍വൃതിയിലിരിക്കുമ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ അറിയാതെ പറഞ്ഞു പോകും. ``...അതേ ഞാനാണ് താരം...!!!''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ