2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

കൊല മരത്തില്‍ നിന്നുള്ള കുറിപ്പുകള്‍



`ജൂലിയസ്‌ ഫ്യൂച്ചിക്‌-



`ഒരു തടവുകാരന്‍ ഏകാകിയല്ല. ജയില്‍ ഒരു സമുദായമാണ്‌. ഏറ്റവും കര്‍ശനമായ തടവിനു പോലും ഒരു വിപ്ലവകാരിയെ അയാളുടെ സഖാക്കളില്‍ നിന്ന്‌ വേര്‍പെടുത്താന്‍ കഴിയില്ല. രണ്ട്‌ കമ്യൂണിസ്റ്റുകാരെ ഒരുമിച്ച്‌ തടവിലിട്ടാല്‍ ശത്രുക്കളുടെ എല്ലാ പദ്ധതികളെയും അട്ടിമറിക്കാനുദ്ധേശിക്കുന്ന ഒരു സംഘടന അഞ്ചു മിനുട്ടിനുള്ളില്‍ അവിടെ പിറവി കൊള്ളും.''
ചരിത്രത്തിന്റെ ഏടുകളില്‍ രക്തം കൊണ്ടെഴുതപ്പെട്ട പേര്‌. ചെക്കോസ്ലവാക്യന്‍ കമ്യൂണിസ്റ്റ്‌ ചിന്തകന്‍, പത്ര പ്രവര്‍ത്തകന്‍, സാഹിത്യ നിരൂപകന്‍. ബര്‍ലിനിലെ നാസി ജര്‍മനിയുടെ പട്ടാളക്കോടതി 1943 നവംബര്‍ 8-ന്‌ തൂക്കിലേറ്റി. അന്ന്‌ ഫ്യൂച്ചിക്കിന്റെ പ്രായം നാല്‌പത്‌ വയസ്സായിരുന്നു.
പാന്‍ക്രാറ്റ്‌സ്‌ തടവറയില്‍ നിന്ന്‌ അദ്ദേഹം അവസാനമായി കുറിച്ചിട്ട വാക്കുകള്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലാണ്‌.
``കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍''- വാക്കുകളില്‍ രക്തം പൊടിയുന്ന തടവറക്കുറിപ്പുകള്‍.
നാല്‌പതുകളില്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ഹിറ്റലറുടെ നാസി ജര്‍മനി അധിനിവേശം നടത്തിയ ചെക്കോസ്ലാവാക്യയില്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വേണ്ടി ഒളി പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ 1942 എപ്രില്‍ 24-ന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട ദിവസം മുതല്‍ ഓര്‍മക്കുറിപ്പ്‌ ആരംഭിക്കുന്നു. ഏറെ ദിവസത്തെ മര്‍ദന മുറകള്‍ക്കു ശേഷം ഗെസ്റ്റപ്പോകളുടെ താവളമായ പെച്ചെക്‌ കെട്ടിടത്തിന്റെ നാല്‌ ചുവരുകള്‍ക്കിടയില്‍ അടച്ചിട്ടു. ഭീകരമായ മര്‍ദന മുറകള്‍ക്കും പീഡനങ്ങള്‍ക്കും ഒരു കമ്യൂണിസ്റ്റുകാരനെ തകര്‍ക്കാനാവില്ലെന്ന്‌ ഗെസ്റ്റപ്പോകള്‍ തിരിച്ചറിഞ്ഞു.
ബോധവും അബോധവും നിറഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ ജൂലോയുടെ കാഴ്‌ചകളിലൂടെ കടന്നു പോയി. പാതി വഴിയില്‍ വീണു പോയവരും, ഗെസ്റ്റപ്പോകള്‍ക്കു മുന്നില്‍ പരാജയം സമ്മതിച്ചവരും കണ്‍മുന്നില്‍ മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്ന്‌ തിരിച്ചറിയാതെ പെച്ചെക്‌ കെട്ടിടത്തില്‍ നിന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരുന്നവരും. ഇത്‌ വായിച്ചു തീരുമ്പോള്‍ മനസ്സില്‍ ആദ്യം ഓര്‍ക്കേണ്ടത്‌ ഒരാളെയാണ്‌. എ കോളിന്‍സ്‌കി എന്ന ചെക്ക്‌ വാര്‍ഡന്‍. ജീവിതത്തിനും മരണത്തിനുമിടയിലെ തീക്കളിയാണെന്നറിഞ്ഞിട്ടും ആ ചെക്ക്‌ വാര്‍ഡര്‍ എത്തിച്ചു നല്‌കിയ പെന്‍സിലും കടലാസും ഉപയോഗിച്ചാണ്‌ ജൂലോ തന്റെ അവസാന നിമിഷങ്ങള്‍ കുറിച്ചു വെച്ചത്‌. കോളിന്‍സ്‌കി പറഞ്ഞു.
``നിങ്ങള്‍ക്ക്‌ സംഭവിച്ചതെന്താണെന്ന്‌ നാളെ ലോകം അറിയണം.''
ജൂലോയുടെ കുറിപ്പുകള്‍ പ്രേഗിലെ തെരുവില്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ ഒളി പ്രവര്‍ത്തനം നടത്തുന്നുവോ അതിനേക്കാള്‍ തികഞ്ഞ വൈദഗ്‌ദ്യത്തോടെ ആ വാര്‍ഡര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. ജൂലോയുടെ സുഹൃത്തുക്കളും സഖാക്കളും സൂക്ഷിച്ചു വെച്ച കുറിപ്പുകള്‍ പുസ്‌തകമായി പ്രസിദ്ധീകരിക്കുന്നത്‌ ഭാര്യ അഗസ്‌തീന ഫ്യൂച്ചിക്കാണ്‌. രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജര്‍മനി പരാജയപ്പെട്ടതിനു 1945 മേയില്‍ നാസിപ്പടയ്‌ക്ക്‌ പിച്ചിച്ചീന്താന്‍ കഴിയാതെ അവശേഷിച്ച തടവുകാര്‍ക്കൊപ്പം ബര്‍ലിനിലെ കോണ്‍സന്‍ഡ്രേഷന്‍ ക്യാമ്പില്‍ നിന്ന്‌ രക്ഷപ്പെട്ടു വന്ന അവര്‍ ജൂലോയെ തിരഞ്ഞു നടന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു തടവുകാരിയില്‍ നിന്ന്‌ ജൂലോ നാസികളാല്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞ അവര്‍ ജൂലോയുടെ അന്ത്യ നിമിഷത്തെ കുറിപ്പുകള്‍ ശേഖരിച്ച്‌ പുസ്‌തമാക്കി പ്രസിദ്ധീകരിക്കുകയായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ജൂലോ നിരവധി തവണ മരിച്ചു കഴിഞ്ഞിരുന്നു. അനിശ്ചിതത്വം നിറഞ്ഞ തടവറ കാലയളവില്‍ നിരവധി തവണ ജൂലോയെ കൊന്നു കളഞ്ഞു എന്ന വാര്‍ത്ത അവരെ ഉലച്ചിരുന്നു.
പുസ്‌തകത്തില്‍ ജൂലോ വരച്ചു വച്ചിരിക്കുന്നത്‌ നിരവധി ബിംബങ്ങളാണ്‌... അതില്‍ ഒറ്റിക്കൊടുത്തവരുടെ ദയനീയ ചിത്രങ്ങളുണ്ട്‌.. ശത്രു പാളയത്തില്‍ നിന്ന്‌ പട നയിക്കുന്ന വിപ്ലവകാരികളുണ്ട്‌...
``നിങ്ങള്‍ സ്‌മാരക സ്‌തംഭങ്ങള്‍ പടുത്തുയര്‍ത്തുന്നു'' എന്നു പറഞ്ഞ സ്‌കൊറാപ്പാ അപ്പൂപ്പന്‍...
വിരുദ്ധ ധ്രുവങ്ങളില്‍ വിലസിക്കുന്നവരെ മനോഹരമായി വരച്ചു വച്ചിരിക്കുന്നു. ചിലരെ ജൂലോ തന്റെ നാടിന്‌ പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ജൂലോ വിളിച്ചു പറഞ്ഞു
``പാന്‍ക്രാറ്റ്‌സിലെ ഇരുണ്ട തടവറകളില്‍ ഇങ്ങനെയും ചിലരുണ്ടായിരുന്നു.''
സ്‌മൈറ്റോണ്‍സ്‌, സൗമ്യനായ ജയില്‍ ഡോക്‌ടര്‍, പ്ലിറ്റ്‌, പ്രഥമ ശുശ്രൂഷകന്‍, സ്‌മാര്‍ട്ടി, കോക്ലാര്‍, റോസ്ലര്‍.... അങ്ങനെയങ്ങനെ....
1943 മേയ്‌ 9-ന്‌ ജൂലോയുടെ തടവറയ്‌ക്ക്‌ മുന്നില്‍ ഒരു ബെല്‍റ്റ്‌ തൂങ്ങിക്കിടന്നു.
(മരണത്തിലേക്കുള്ള യാത്രയുടെ സൂചനയാണ്‌...ഇത്‌...)... അറസ്റ്റിലാവുക എന്നാല്‍ മരണമാണെന്ന്‌ തിരിച്ചറിഞ്ഞിരുന്ന ജൂലോ യാത്രയ്‌ക്ക്‌ തയ്യാറെടുത്തു.
കുറിപ്പുകളുടെ അവസാനം ജൂലോ കുറിച്ചു വെച്ചു.
എന്റെ സ്വന്തം നാടകം അതിന്റെ അന്ത്യത്തെ സമീപിക്കുകയാണ്‌. ആ അന്ത്യം എഴുതാന്‍ എനിക്ക്‌ സാധ്യമല്ല. കാരണം, അതെന്തായിരിക്കുമെന്ന്‌ എനിക്ക്‌ ഇനിയും അറിഞ്ഞു കൂടാ... ഇത്‌ ഇപ്പോള്‍ ഒരു നാടകമല്ല. ഇത്‌ ജീവിതമാണ്‌. അവസാനത്തെ രംഗത്തിനുള്ള തിരശ്ശീലയും പൊങ്ങുന്നു..
സുഹൃത്തുക്കളെ ഞാന്‍ നിങ്ങളെയെല്ലാം സ്‌നേഹിച്ചു...
കരുതലോടെയിരിക്കുക...

ജൂലോ എഴുതിയ അവസാനത്തെ വാക്ക്‌ കരുതലോടെയിരിക്കുക എന്നാണ്‌... മരണത്തിലേക്കടുക്കുമ്പോഴും തന്റെ നാടിനോട്‌ കരുതലോടെയിരിക്കാന്‍ ആവശ്യപ്പെട്ട്‌ ജൂലോ പാന്‍ക്രാറ്റ്‌സിലെ തടവറയില്‍ നിന്നും..നിശ്ശബ്‌ദം തൂക്കു മരത്തിലേക്ക്‌ നടന്നു കയറി...
പൂര്‍ണമല്ലാത്ത ഈ കുറിപ്പിന്റെ സന്തോഷകരമായ പര്യവസാനം എഴുതിച്ചേര്‍ക്കാന്‍ ആയിരങ്ങള്‍ പുറത്ത്‌ അവശേഷിച്ചിട്ടുണ്ട്‌ എന്ന തിരിച്ചറിവ്‌ ജൂലോയ്‌ക്കുണ്ടായിരുന്നു.
അതേ ഇന്ന്‌ വര്‍ഷങ്ങള്‍ക്കിപ്പുറം ആയിരങ്ങളുടെ കൈകളിലൂടെ കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍ കൈമാറി കൈമാറി വരുമ്പോള്‍ അവര്‍ മനസ്സു കൊണ്ട്‌ ഇതിന്റെ അവസാനം എഴുതിച്ചേര്‍ക്കുകയാണ്‌. പാന്‍ക്രാറ്റ്‌സിലെ ഇരുണ്ട തടവറകളില്‍ ജൂലോ നേരിട്ട പീഡനങ്ങളുടെ വേദനകള്‍ മനസ്സു കൊണ്ട്‌ പങ്കിട്ടെടുക്കുകയാണ്‌.
നല്ല നാളേയുടെ ചുവന്ന സൂര്യന്‍ ചെക്കോസ്ലവാക്യയില്‍ പുലരുന്നതു കാണാന്‍ ജൂലോ ഉണ്ടായിരുന്നില്ല. ഒരു നാള്‍ സ്വാതന്ത്രത്തിന്റെ പുലരി ചുവക്കുമെന്നതില്‍ ജൂലോയ്‌ക്ക്‌ സംശയമേതുമുണ്ടായിരുന്നില്ല... തടവറയിലെ അരണ്ട വെളിച്ചത്തിലിരുന്ന്‌ ജൂലോ എഴുതി..
`` ഹാ ഭീകരമായ ഈ വിതയില്‍ നിന്ന്‌ എന്തൊരു വിളയായിരിക്കും ഒരു നാള്‍ ഉയര്‍ന്നു വരിക....'' അതേ അവസാനം ജൂലോയുടെ ജനത സ്വാതന്ത്രത്തിന്റെ പ്രഭാതത്തില്‍ നടു നിവര്‍ത്തി നിന്നു....
എങ്കിലും പൂര്‍ണമായും നമ്മുടെ ജനത ഇന്നും സ്വതന്ത്രരായിട്ടില്ല... സ്വാതന്ത്രം കിട്ടിയെന്നു പറയുമ്പോഴും നാം ഇന്നും ചങ്ങലകളാല്‍ ബന്ധിതരാണ്‌..... ആരൊക്കെയോ ചേര്‍ന്ന്‌ നമ്മുടെ നാക്കിന്‌ കടിഞ്ഞാണിടുന്നു...
ജൂലോ പറഞ്ഞതു പോലെ ഒരു സമരം കൊണ്ട്‌ മാത്രം പോരാട്ടം അവസാനിക്കുന്നില്ല... ജീവിതത്തിനായി ഇനിയും പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കുക...
ഫാസിസത്തിനെതിരെ ലോകത്ത്‌ ആയിരങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ ആവേശമായി ജൂലോ എന്ന സൂര്യന്‍ കത്തി ജ്വലിച്ചു നില്‍ക്കുന്നു...
``യഥാര്‍ത്ഥ ജീവിതത്തില്‍ കാഴ്‌ചക്കാരില്ല.. നാമെല്ലാം ജീവിതത്തില്‍ പങ്കെടുക്കുന്നു..'' 

1 അഭിപ്രായം: